Friday, March 20, 2015

......ഉന്മാദങ്ങളിൽ വെളിപ്പെടുന്നത്....


തിടുക്കത്തിൽ പുറത്തുവന്നു
കുടനീർത്തിയ ഒരു പകൽ
യാത്രയ്ക്കിടയിലെപ്പോഴോ
അകാലചരമപ്പെടുന്നു....
നഗരജീവിതത്തിന്റെ
കൊഴുകൊഴുത്ത ലാവയിൽ
ഉടലുകളുടെ തോറ്റം പാട്ട്
ഉടഞ്ഞുപോകുന്നു..
തോളിൽ തട്ടിയുഴിയുന്ന
കാറ്റിന്റെ വിരൽതുമ്പുകൾ
ഏതോ ആഴങ്ങളിൽ വച്ച്
പിരിഞ്ഞുപോകുന്നു..


ആസ്വാദനങ്ങളുടെ
അത്താഴ മേശയിൽ
വിളമ്പിവച്ചിട്ടുണ്ടൊരു
മനസ്സിനെ...
ഉടൽമിനുപ്പുകളുടെ
കടലുപ്പിനൊപ്പം...
നിഗൂഡമായ ഏതോ
താളത്തിൽ പ്രണയനാഗങ്ങൾ
പുളയുമ്പോൾ
എനിക്കും മുമ്പേ എത്തുന്നുണ്ട്
നീ കരിന്തേളുകളുടെ കടവിൽ...
നിശബ്ദതയിലേക്ക് എന്റെ
ശബ്ദത്തെ വലിച്ചു
കെട്ടി വെയിൽ കായുന്നു
അപ്പോഴുമൊരാൾ....

പകലിനെ രാത്രിയോടും
ഉദയത്തെ അസ്തമയത്തോടും
ഉന്മാദത്തെ നിസംഗതയോടും
ചേർത്തു കെട്ടി
കുതിരമുഖമുള്ള ഒരാൾ
ഇരുൾനിറത്തിലേക്ക്
വെളിച്ചപ്പെടുന്നു..
പുറപ്പെടുന്നുണ്ടിപ്പോൾ
ഉയിർവിടവുകളിലൂടെ
ശൂന്യതയിലേക്കൊരു കിനാവള്ളി .....
ഏകാന്തതയുടെ ചിറകുകൾ
ചേർത്തു തുന്നിയ വർണ്ണമിനുപ്പുകളിൽ
എഴുതിവയ്ക്കുന്നു
പരുക്കൻ പ്രതലങ്ങളാലാർജ്ജിച്ച
ഉള്ളിലെ പച്ചോലവിരിപ്പ്......

മുട്ടിയുരുമ്മലുകളുടെ രസതന്ത്രമോ
നോട്ടങ്ങളുടെ നാനാർഥമോ
തിരയാത്തൊരിടത്തേക്ക്
സ്വപ്നങ്ങളെ ഒളിച്ചുകടത്തുന്ന
തിരക്കിലാണിപ്പോൾ.....
നിന്റേതെന്നു ഒറ്റവാക്കിൽ
അടയാളപ്പെടുത്തുമ്പോഴും
വേറെന്തൊക്കെയോ കൂടിയാണ് ഞാൻ....

1 comment:

വിപിൻ മഠത്തിൽ said...

ഓളങ്ങൾ താലോലിക്കുന്ന നീർ നിബിഡമായ ആറുകൾ മഴയെ കാത്തിരിക്കാറില്ല. പിന്നെയും ഒഴുകുന്നു