Wednesday, May 26, 2010

രാത്രി

ഇരുളുപോലെ വെളുത്ത ഒരുവൾ
വെളിച്ചത്തിന്റെ ചീളുകൾ പെറുക്കിയെടുത്ത്
ഒരിക്കൽ കാറ്റിനു നൽകിയത്രെ.
വേനലും മഴയുമറിയാത്ത,
ഇരുളും വെളിച്ചവും ഇല്ലാത്ത,
വേണ്ടിടവും വേണ്ടാത്തിടവുമോരാത്ത ആ നാടോടി
പോയിടത്തെല്ലാം കണ്ടവർക്കെല്ലാം,
അവളുടെ ഹൃദയം പകുത്തുവത്രെ.
തകർന്നുപോയ അവൾ അന്നുമുതൽ
ആടയും അലങ്കാരവുമഴിച്ചുവച്ച്,
ഇരുളിന്റെ വിത്തായി
ഇരുണ്ട്...ഇരുണ്ട്...ഇരുണ്ട്.
അവളുടെ നോവ് ചിറകുമുളച്ചു
മിന്നാമിന്നികളായി പാറി നടന്നു.
കാറ്റോ...?
ഗതികിട്ടാത്ത ജന്മം പോലെ
അലഞ്ഞ്... അലഞ്ഞ്...അലഞ്ഞ്.
അവന്റെ വേദന പെയ്യാനാവാത്ത
ഒരു മഴമേഘം കണക്കെ ഉറഞ്ഞുകിടന്നു.

Friday, January 22, 2010

പാർട്ടീഷൻ

ഒരേ നൊമ്പരത്തിന്റെ ഇടനാഴിയിൽ
രണ്ടുപേർ കണ്ടുമുട്ടി.
പ്രണയിച്ചു.
വിവാഹം കഴിച്ചു.
രണ്ടു കുട്ടികൾ പിറന്നു.
എപ്പോളോ പ്രണയത്തിനു പാർട്ടീഷൻ നടന്നു.
അവന്റെപ്രണയം അവനും,
അവളുടെ പ്രണയം അവൾക്കും.
അവന്റെ പ്രണയം മറ്റൊരുവളായി മാറി.
അവളുടെതു ഒന്നുമല്ലാതെയും.
കുഞ്ഞുങ്ങൾ ദയനീയമായ രണ്ടു പ്രണയചിഹ്നങ്ങളും?

Tuesday, January 12, 2010

ഒഴുക്കിനൊപ്പം....

ഉപമയോ ഉല്പ്രേക്ഷയോ ഇല്ലാത്ത
സന്ധിയോ സമാസമൊ ഇല്ലാത്ത നിന്നെ പറ്റി,
ഒരു കവിതയുടെ വയലോരത്തെ കാക്കപ്പൂവായ
അവളെ പറ്റി....
പറിച്ചെറിയാൻപറ്റാത്ത നിലപാടുകളിൽ
അടിത്തൂൺ പറ്റിയ പിതാവിനെപറ്റി,

ആകാശത്തിന്റെ നീലിമ എന്നും കരളിൽ
സുക്ഷിച്ച അമ്മയെപറ്റി...
ആദ്യമായി നക്ഷത്രങ്ങളെ കാട്ടിത്തന്ന രാവിനെപറ്റി,
ജീവിതം നീരുവാറ്റി ഉപേക്ഷിച്ച പ്രണയത്തിന്റെ
ശരീരത്തെപറ്റി..
എന്നെ വായിക്കുമ്പോൾ നവരസങ്ങളാൽ
തിളങ്ങുന്ന വായനക്കാരെപറ്റി,
എന്നോടൊപ്പം നടന്നുമടുത്ത വർഷങ്ങളെപ്പറ്റി...
ഒന്നുംപറയാൻഇപ്പോൾനേരമില്ല.
റോടിൽ ആർക്കോ അപകടം പറ്റിയിരിക്കുന്നു.
മാംസം തുളച്ചുഎല്ലുകൾ പുറത്തിറങ്ങിയ
അയാളുടെ കരച്ചിൽ കാണാൻ എന്തൊരുഭക്തജനപ്രവാഹം...?
അയാൾമരിക്കുന്നതു കാണാൻഞാനും അക്കൂട്ടത്തിൽ കൂടട്ടെ.
“ഒഴുക്കിനൊപ്പം തുഴയ്യ് നീയെന്നു“ ഇപ്പോഴും
അദ്ദേഹം പറഞ്ഞതേയുള്ളു.