Monday, December 28, 2009

മിന്നാമിനുങ്ങ്

കുരുക്കുത്തിമുല്ലകൾ പൂക്കുന്നരാവിൽ
താരകക്കുഞ്ഞിന്റെ തൊട്ടിലാം വാനം.
ഇരുളിന്റെ നിഴലുകൾ നിർമമം നിൽക്കെ,
പേടിയാലുള്ളിൽ പാലകൾ പൂക്കെ,
ചിന്തകൾ പോലും പനിച്ചു വിറക്കെ,
കണ്ണിമ ചിമ്മാതെ പുഞ്ചിരിപോലെ
ആരെവരുന്നു ?കൊണ്ടുപോയാക്കാം
വീടിൻപടിയോളം പെണ്ണെ എന്നോതി.
അച്ചനാകാമതു,സോദരനാകാം.
താലിച്ചരടിൽ കൊരുത്തവനാകാം.
മെല്ലെത്തിരിയവെ തുള്ളുന്നു നെഞ്ചം
മറ്റാരുമല്ലത്....മിന്നാമിനുങ്ങി.

Saturday, December 26, 2009

വെറുതെ...

കരളിലുണ്ടൊരു ജാലകം .
കിനാവുടച്ചൊരു ശീർഷകം.
നിനക്കുവേണ്ടി ഞാൻ തീർത്തതോ
മണലുകൊണ്ടൊരു ഗോപുരം.
മൊഴിച്ചിരാതു തെളിക്കുവാൻ
മിഴികൊതുമ്പിലെ ദീപകം.
പകലുവാറ്റി ത്രിസന്ധ്യതൻ
നെറുകിൽ ചാർത്തിയ കുങ്കുമം.
വിരലുനീട്ടും പ്രതീക്ഷതൻ
കരളിലേതൊ നിലാവുകൾ...
അതിരുകാണാത്ത കായലിൻ
നെറുകിലോടംതുഴയുവാൻ,
വെറുതെയാകുന്ന ചിന്തയും
മനസ്സുപോറ്റിയ സ്വപ്നവും.