Sunday, November 22, 2009

ഒറ്റക്കുനടന്നുപോകുന്ന ഒരാൾ

മൌനത്തിന്റെ മഞ്ഞിലൂടെ നടക്കുമ്പോൾ
ഓർമ്മകൾ പടികടന്നുവരും,
സൂചിക്കുഴയിൽ കൊരുത്ത നൂലുപോലെ.
അരക്ഷിതമായ വഴികളിലൂടെ ജീവിതം
എന്നെ കൂട്ടിക്കൊണ്ടുപോകുമ്പോൾ,
അടയാളപ്പെടുത്തപ്പെടാതെ കൊഴിഞ്ഞുപോയ
ഭൂതകാലത്തിന്റെ പ്രതിഷേധസ്വരം കേൾക്കാം.
മഴപുതച്ച രാവുകൾക്കുമീതെ വെയിൽ വരണ്ടിരിക്കുന്നു.
ഭൂതകാലത്തിന്റെ ചിലന്തിവലക്കുള്ളിൽ നിന്നും
വർത്തമാനത്തിന്റെ ഉഷ്ണഭൂമിയിലൂടെ ഒരു യാത്ര.
എന്റെ വഴിയെആരും വരാറില്ല.
നീണ്ട മുടിയുലച്ചുകൊണ്ട് ഇടക്കിടെ
കടന്നുപോകാറുള്ള കാറ്റല്ലാതെ,
യാത്രക്കിടയിലും കരിമഷിക്കണ്ണുള്ള
സ്വപ്നങ്ങൾ ഇടക്കിടെ തള്ളിക്കയറിവരും,
അലോസരപ്പെടുത്താൻ.
ഗുഹകളിൽ അടച്ചിട്ടവ,
കൊക്കയിലേക്കു തള്ളിയിട്ടുകൊന്നവ,
നൂലിൽ കൊരുത്ത പട്ടംപോലെ
എന്നെ പറത്തിക്കൊണ്ട് നടന്നവ..
അങ്ങിനെ നൂറു നൂറു തരം.
പക്ഷെ.. നിന്നിൽ മാത്രം ഞാൻ.....
പ്രണയത്തിന്റെ പച്ചപ്പു മാഞ്ഞുതുടങ്ങുമ്പോൾ,
മരണത്തിന്റെ തണുപ്പ് ചുരം കടന്നുവരും.
നിന്റെ ചുണ്ടുകളിൽ നിന്ന്
എന്റെ ചുംബനം പറിച്ചെടുക്കും.
വിരലുകളിൽ നിന്നു വിരലുകളേയും.....
ആർക്കും കടന്നുവരാനാവാത്ത ഏകാന്തതയിൽ
ഞാൻ കൊഴിഞ്ഞുതീരുന്നതിനും മുൻപ്,
കടും ചായങ്ങൾ പുരണ്ടു കരുവാളിച്ചുപോയ,
എന്റെ ക്യാൻവാസിൽ പ്രണയം
ഒരു ചിത്രമെങ്കിലും വരഞ്ഞെങ്കിൽ....

Wednesday, November 18, 2009

കോമാളിക്കോലം

വിലയില്ലാത്ത പ്രണയത്തിനു ജീവൻ
വിലകൊടുത്തവൾ,
ചോരയിറ്റു വീഴുമ്പോൾ ലോകത്തിനു
മുമ്പിൽ ചിരിക്കാൻ,കരയാൻ
ഒന്നിനും കഴിയാതെ
അടുക്കളതളത്തിലെ കരിപുരണ്ട
മീഞ്ചട്ടിപോലെ..
വസന്തങ്ങൾ വിളികേൾക്കാതെപോയ
അവളുടെ കോമാളിക്കോലം
കണ്ടിട്ടെനിക്കു വല്ലാതെ ചിരിവന്നു.
രണ്ടുപേർക്കിടയിൽ ഒരു ജീവിതം
പോരാതെ വന്നവരെ കണ്ടുകണ്ടു
മടുക്കുമ്പോൾ അവൾ ഒരു നല്ലകാഴ്ചതന്നെ.
ചിരിക്കാൻ,ചിരിച്ചുചിരിച്ചു മടുക്കുമ്പോൾ

വീണ്ടും ചിരിക്കാൻ
പീലികൾകൊഴിഞ്ഞുപോയ ഓർമ്മയുടെ
ഒരു വസന്തം അവൾക്കും ഉണ്ടാകില്ലേ
ചിരിക്കാൻ.....പാവം.

Sunday, November 15, 2009

ഇലകൾ കൊഴിയുമ്പോൾ........

ഇലകൾ കൊഴിയുമ്പോൾ
മരങ്ങൾ അടക്കം പറയും
കൊഴിഞ്ഞ ഇലയുടെ ഒരു ജീവിതകാലത്തെ
അടയാളപ്പെടുത്തലുകൾ....
മരണശേഷം വെളിപ്പെടുന്നതു
നന്മകൾ മാത്രമാണ്.
മനുഷ്യനെപ്പൊലെ മരങ്ങളും
അക്കാര്യത്തിൽ ചിന്തയുള്ളവരാകാം.
ഏകാന്തതയുടെ സൂര്യൻ പൊള്ളിച്ച,
പൊള്ളലിന്റെ വടുക്കളുള്ള,
മഞ്ഞിന്റെ തണുവും മാരുതന്റെ തലോടലും
അറിഞ്ഞിട്ടുംകുളിരാത്ത,
ഒരു മഴത്തുള്ളിയും എത്തിനോക്കാത്ത
ഒരു ഹൃദയം.........
ഹസ്തരേഖപോലെ ആ ഇലയിൽ
വരഞ്ഞുകിടന്നതു കണ്ടിട്ടും ആരും
അറിഞ്ഞില്ല.
എത്രയോ പൂവുകൾക്ക് വിടരാനിടംകൊടുത്ത
ചില്ലകൾവിട്ടു പോകുമ്പോൾ
ഇലയുടെ നെഞ്ഞിൽ ഒരായിരംഓർമ്മകൾ
ഇരമ്പിയിരിക്കണം.
ആരുമില്ലാത്ത ഈ മണ്ണിൽ ഒരു പടുമുളയായി
താൻ മുളച്ചതു മുതൽ
തന്റെ വസന്തം ഇലകളും പൂക്കളുമായി
കൊഴിഞ്ഞുപോകുമ്പോൾ
കരളുപൊട്ടുമാറ് ഒരു നിലവിളി
അവളിൽ ഉയർന്നിട്ടുണ്ടാവണം.
നിങ്ങൾക്ക് വേണ്ടതു ഹൃദയമല്ല.
അക്ഷരങ്ങൾകൊണ്ട് ഒപ്പിയെടുത്ത
കണ്ണീരിന്റെ നനവുള്ള മൌനം..
അടക്കംപറച്ചിലുകൾ...അടക്കം പറച്ചിലുകൾ
ബാക്കിയാക്കിപ്പോയ അടയാളങ്ങൾ...
പിന്നെ...പിന്നെ...
വിതച്ചതും കൊയ്തതും കൂട്ടിവച്ചതും...

Wednesday, November 11, 2009

അപസ്മാരം

ഞരമ്പുകളുടെ ശാസ്ത്രം ഒരുനാൾ
അവളെ തോല്പിച്ചു.
കഴലും അഴലും അഴകും മറന്നു.
വിസ്മൃതിയുടെ കാറ്റിൽ ഉലഞ്ഞുകൊണ്ട്
അവൾ ഒഴുകി നീങ്ങി.
ഒരു പൊങ്ങുതടി പോലെ.
തന്നെക്കാത്തൊരു തീരമുണ്ടെന്നത്
അവൾ മറന്നു പോയിരുന്നു.
പങ്കായമില്ലാതെ ആകാശത്തേക്കും
ഭൂമിയിലേക്കും നിഴൽ തുഴഞ്ഞു.
കാറ്റൊഴുകി പരക്കുന്ന നിലാവിന്റെ വഴിയും,
നക്ഷത്രങ്ങളുടെ വയലും കടന്നു.
അടുത്തനിമിഷം ദയാരാഹിത്ത്യത്തിന്റെ
മടിയിൽ അറ്റുതെറിച്ചപ്രണയത്തിന്റെആറാംവിരൽ പോലെ...
ചുറ്റും കൂടിയവർക്കു നരച്ചഒരുചിരി കൊടുത്തു.
രാവിന്റെ,പകലിന്റെ, നരിച്ചീറു ചിറകടിക്കുന്ന
ജന്മത്തിന്റെ,തുളവീണവർത്തമാനത്തിന്റെ,
നിഴലായ് അവളൊതുങ്ങിയിട്ടും....
നാട്ടറിവുകളുടെശവപ്പായയിൽ
ലോകം അവളെ പൊതിഞ്ഞുകെട്ടി.
ആകാശം ഒരുവെളുത്തപുതപ്പുകണക്കെ
അവൾക്കുമെൽ പതിച്ചു.

അപ്പോൾ മഴയുടെ ഇരമ്പലിനൊപ്പം
അവളുടെ കിതപ്പുകേൾക്കാമായിരുന്നു.