Thursday, January 29, 2015

സ്വപ്നത്തിലേക്ക്....

അടയാളങ്ങൾ നഷ്ടപ്പെട്ട്
തെരുവിലേകനായൊരാൾ
ഇന്നലെ രാത്രിസ്വപ്നത്തി‌--
ലെന്നോടൊപ്പം......
അടഞ്ഞ മിഴികൾക്കിരു-
പുറവും ഇരുട്ടുചിലമ്പിച്ച-
നിമിഷമാത്രയിൽ-
ഒരായിരം ജന്മങ്ങൾ താണ്ടി,
കുളിർന്നു വീണ്ടും...
നിലവിളികളുടെ നിശബ്ദത നീന്തി...
ഇനിയൊരിക്കൽ കൂടി യാത്ര പോകണം,
അയാളോടൊപ്പം....
ശബ്ദങ്ങൾക്കും തൊടാ‍നാവാത്ത
സ്വപ്നത്തിലേക്ക്........

Friday, January 23, 2015

രാമായണം കഥ..

പഞ്ഞ കർക്കിടകത്തിന്റെ
തെക്കേമൂലയിൽ
കുന്തിച്ചിരുപ്പുണ്ടേതോ
മുത്തശ്ശിപ്പാട്ട്...
പിറുപിറുക്കുന്നുണ്ട്
പങ്കിടാനാവാത്ത
പ്രാണസങ്കടങ്ങൾ
രാമായണം പോൽ...
രാമനെ,സീതയെ
 ലക്ഷ്മണകുമാരനെ
കാന്തനെ കാത്തോരൂ--
 കാമിനീ മുല്ലയെ...
ആരെകുറിച്ചിനി പാടാൻ
കിനാക്കളിൽ രാവണദുഖം
പതഞ്ഞൊഴുകീടവേ...
അമ്മതൻ നെഞ്ചിൻ
 നിലാവായൂർജ്ജമായ്
 ഉണ്ണി നീ എന്നിൽ ഉണർന്നു
  യിർക്കൊള്ളവേ...
കണ്ടില്ല ഞാനെൻ കിനാക്കളിൽ
ഓമനേ അഗതിമന്ദിരത്തിൻ
ഇരുളും വിശാലത...
  കർക്കിടകത്തിന്റെ കോലയിൽ
കുന്തിച്ചു ഞാനിരിന്നെണ്ണുന്നു
രാമായണം കഥ...
എന്റെ കരളിലെ ശാരികപൈങ്കിളി
എന്നേ പിരിഞ്ഞുപോയെങ്കിലും
പിന്നെയും....

മുറിഞ്ഞ ചിന്തകൾ...

 മോഹങ്ങളുടെ  ഒറ്റമുറി‌‌‌,
അംഗഭംഗം വന്ന കിനാവുകൾ
കലഹിക്കുന്നുണ്ടവിടെ..
പ്രണയിക്കാനറിയാത്തവരുടെ
ആത്മാവുകളിൽ
കുരിശിലേറ്റപ്പെട്ടവൻ..
ഉയിർത്തെണീക്കുകയില്ലിനി...
ഇടയ്ക്കിടെ മുറിഞ്ഞ തിരകൾ പോലെ
ഉറക്കമില്ലാത്ത രാവുകൾ..
ബാക്കിയില്ലാത്ത റിതുക്കൾക്കുവേണ്ടി
തളിരണിയുന്നുണ്ട് കിനാവുകൾ...
ഇപ്പോഴും....
നിനക്കും എനിക്കും ഇടയിൽ
പടം പൊഴിച്ചു കിടപ്പുണ്ട്
വിശുദ്ധീകരിക്കപ്പെട്ട പ്രണയം...