Monday, February 23, 2015

ഉപ്പുറയുന്ന സമുദ്രങ്ങൾ


“ഞാൻ “ഒരുവാക്ക്.....
കാലഹരണപ്പെടാത്ത
ഏതോ നിമിഷത്തിന്
ചുങ്കം കിട്ടിയത്......
ഉപ്പുറഞ്ഞ നമ്മുടെ
സ്നേഹദൂരങ്ങൾ
ഏതൊക്കെയോ സാഹസികർ
നീന്തിക്കടന്നിരിക്കുന്നു.....
വിയർപ്പിന്റെ മോഹസമുദ്രങ്ങളിലും
കണ്ണീരിന്റെ ഉപ്പുപരലുകൾ.....

വാക്കുകൾ തിങ്ങിഞെരുങ്ങിയ
ഈ വാഹനത്തിൽ
എനിക്ക്“ ഞാൻ “
കളവുപോയിരിക്കുന്നു..
കല്ലുവെച്ച നുണകളെ
വേണം ഇനി പ്രണയിക്കാൻ.
മഴവില്ലോ മയിൽ പീലിയോ
സൂര്യനോ ചന്ദ്രനോ
ത്രസിപ്പിക്കാത്ത
അറവുമാടുകളുടെ
ആത്മനൊമ്പരം മാത്രമൊഴുകുന്ന
ഈ രാത്രിയുടെ മുറ്റത്ത്
നമുക്കിനി പടം പൊഴിച്ചുകിടക്കാം....

ഇപ്പോൾ ഇവിടെ ഞാനോ നീയോ ഇല്ല..
ഉപ്പുറയുന്ന രണ്ട് ജന്മങ്ങളും അതിനിടയിലെ
ചില നിമിഷമിടിപ്പുകളും മാത്രം...

Tuesday, February 17, 2015

ചില നേരുകളും നുണകളും...

സ്വപ്നങ്ങളുടെപണിപ്പുരയിൽ വിശ്രമമില്ലാതെ അലഞ്ഞൊരാൾ
സൂര്യൻ പ്രകാശിക്കാത്തൊരു പകലിൽ
ഒരു മുഴം കയറിൽ അസ്തമിച്ചുപോകുന്നു..
ഇലഞ്ഞിത്തറയിൽ മണ്ണപ്പം ചുട്ടു
കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക്
ദൈവവിളിയുണ്ടായി എങ്ങോട്ടേക്കോ
ഓടിപ്പോകുന്നു..


എന്റെ സ്വപ്നമേ... ആഴമസ്തമിച്ചുപോയ
ഏതോനിമിഷത്തിൽ നാം തമ്മിൽ പുണർന്നിട്ടുണ്ട്
അതുകൊണ്ടാവാം വിലാപങ്ങളുടെ
ഒഴുക്കിലും പൊന്തിക്കിടക്കുന്നൂ
പാതിയുടഞ്ഞ ഉമ്മകൾ.....

അയല്പക്കത്തെ ജനാലയിലൂടെ ഒരുവൻ
ഭാര്യയുടെ സൌന്ദര്യം കണ്ടെത്തുമ്പോൾ
അടഞ്ഞമുറിയിൽ ശ്വാസം മുട്ടി വിങ്ങുന്നുണ്ട്
സ്വയംഭോഗം ചെയ്തുമടുത്ത ഇരുട്ട്.....

വികാരവിവശനായി കാറ്റിനെ
വട്ടം പിടിക്കുന്നു,
ഉഷ്ണമൊലിക്കുമൊരു നട്ടുച്ച...
നിലയ്ക്കാത്ത ഒഴുക്കിലാണ്ട്
അഴിഞ്ഞുപോയ അഴിമുഖങ്ങളിൽ
പിന്നെയും വാത്സല്യം പതിക്കുന്നുണ്ട് തിരകൾ...

ആത്മഹത്യാകുറിപ്പെഴുതാതെ മരിച്ചുപോയ
ഒരു കിനാവിന്റെ അടക്കം കഴിഞ്ഞ്
സെമിത്തേരിയിൽ നിന്നും ആളൊഴിഞ്ഞുപോകുന്ന
സന്ധ്യയിൽ പോസ്റ്റ്മോർട്ടം റ്റേബിളിൽ
പല്ലിളിച്ചുകിടക്കുന്നു ചില നേരുകൾ...

Friday, February 13, 2015

ചുംബനങ്ങളുടെ ഒരു നദി...


ചുംബനങ്ങളുടെ ഈ ചന്തയിൽ വച്ച്
വിടപറയുന്നുണ്ട് നമ്മളിലൊരാൾ..
നിനക്ക് തന്ന ഒറ്റചുംബനത്തിന്റെ
നിലാവിലാണ് ഞാൻ ഇറങ്ങിനടന്നത്..
സ്നേഹിക്കുന്നുവെന്നും,

 വെറുക്കുന്നുവെന്നും,
എത്രയോവട്ടം ചുംബനങ്ങൾ
സാക്ഷ്യപ്പെടുത്തിയിട്ടും,
നിന്നിൽ നിന്നും എന്നിലേക്കും,
എന്നിൽ നിന്നും നിന്നിലേക്കും,
കൂട്ടം തെറ്റിപായുന്നുണ്ട്,

ഇപ്പോഴും ചില ഉറവകൾ.......


ചുംബനങ്ങളുടെ ഈ ചന്തയിൽ വച്ച്
അഴുകിച്ചേരുന്നുണ്ട് ചില ഓർമ്മകൾ...
വിടപറയാതെ പിരിയുന്നുണ്ട് ,
ഉള്ളാഴങ്ങളെ മുറിച്ചു കൊണ്ടൊരരുവി...

യാത്രാമൊഴികളുടെ കടവാവലുകൾ-
നിന്നിൽ ചിറകടിച്ചേക്കില്ല,
എങ്കിലും  എനിക്കറിയാം,
  നീ ഇനിമേൽ ഉടമ-
പിരിഞ്ഞുപോയ വീട്ടിലെ
 ഒറ്റയ്ക്കലയുന്ന നിശ്വാസം
മാത്രമായിരിക്കുമെന്ന്....


കൊഴിഞ്ഞുപോകുന്ന നിമിഷങ്ങളുടെ
ആവിഷ്ക്കാരസ്വാതന്ത്ര്യത്തിലേക്ക്
ഇതാ, ചുംബനങ്ങളുടെ ഒരു നദികൂടി
വിലയം പ്രാപിക്കുന്നു.....

മുറിവുകൾ...

പകലിന്റെ ചോരപോലെ
കറുത്തുറഞ്ഞ ഇരുട്ടിൽ നിന്റെ
ഓർമ്മകളും തെരുപ്പിടിച്ചു ഞാൻ..
തിരിച്ചറിഞ്ഞേക്കില്ല നാളെ
പകലിന്റെ കാവൽ കുതിരകൾ
പൊഴിഞ്ഞുപോയ കിനാക്കളെയും, എന്നെയും....
എങ്കിലും ഞാൻ ,, നീ എന്നുറക്കെ ജപിക്കുന്നുണ്ട്,
അതിരുകളറിയാത്ത തിരമാലകൾ...
ഒഴുകിവരുന്നുണ്ട് മോഹങ്ങളുടെ പൂവുകൾ,
വിടരും മുൻപേ കൊഴിഞ്ഞവ...
കുത്തിക്കുറിക്കുന്നുണ്ട് മൌനത്തിന്റെ
വേനലിൽ ചുട്ടെടുത്ത നോവുകൾ..
ഉണങ്ങാനിട്ടിരിക്കുന്നു മുറിവുകൾ
ശൂന്യതയുടെ നിശാവസ്ത്രത്തിനുമേൽ...
കറുപ്പണിഞ്ഞ് ഒരുങ്ങുന്നുണ്ടൊരുവൾ
പകലൊടുങ്ങുമ്പോൾ...

കുറച്ചുനേരം മാത്രം ക്ഷമിക്കുക..
നക്ഷത്രങ്ങളാൽ വിതാനിച്ച നിലാവിന്റെ
മഞ്ചത്തിലാണ് അവൾക്ക് നിദ്ര....
കാത്തിരിക്കുന്നുണ്ടൊരാൾ അവളെയും
കരളാകെ കിനാവുമായ്...
അവർ ചേർന്നുറങ്ങുമ്പോൾ വീണ്ടും
തിരയാം തിരയൊടുങ്ങാത്ത കടലുകൾ...
ഒടുവിൽ...
ഒന്നോ രണ്ടോ എങ്കിലും
തിരിച്ചുകിട്ടിയേക്കാം...
ഒപ്പം മുറിയുംതോറും
മുറികൂടുന്നൊരു മനസ്സും...

വീ‍ട്...


മോഹത്തിന്റെ തെരുവുകളിൽ
ഒറ്റപ്പെടലിന്റെ കണ്ണീരുറവുകൾ
ഒലിച്ചിറങ്ങും മുമ്പേ
ചുംബിച്ചെടുത്തിടം..
അക്ഷരങ്ങൾക്ക് മേൽ
ചിറകുവീശി പറക്കാൻ
കിനാ‍വുകളുടെ കണക്കുപുസ്തകം
കടം തന്നിടം.
മഴവില്ലും മയിൽ പീലിയും
കൈമോശം വന്നിട്ടും
ആകാശത്തിന്റെ നീലിമ
പകരം വച്ചിടം...
ഒറ്റവാക്കിൽ ഉടഞ്ഞുപോകേണ്ട
ഞാൻ എന്ന കിനാവിനെ
നിലാവുകളുടെ നിശാസ്വപ്നങ്ങളിലേക്ക്
പരിഭാഷപ്പെടുത്തുന്നവൾ..
എനിക്കെന്നും നിനക്കെന്നുമില്ലാതെ
പകലിരവുകളുടെ നിശബ്ദസംഗീതം
പകർന്നുതന്നിടം..


മുറിവുകളിലേക്ക് അമർത്തിചുംബിക്കുമ്പോൾ,
ഒറ്റയ്ക്കായിപോയൊരുവളുടെ-
ആത്മാവുകീറി പുറപ്പെടുന്നുണ്ട്,
നിശ്വാസങ്ങളുടെ കൂ‍ൂറ്റൻ തിരമാലകൾ...
  എന്നിട്ടും...
സുഷുപ്തിയിലേക്ക് വിരൽ പിടിച്ചു നടത്തുന്നുണ്ട്,
എന്റേതുമാത്രമെന്ന് പകർത്തിയെഴുതുന്നുണ്ട്,
ന്യായാന്യായങ്ങളുടെ കണക്കെടുക്കാതെ,
ഏറ്റവും നിശബ്ദമായി.... നിഗൂഡമായി...