Tuesday, February 17, 2015

ചില നേരുകളും നുണകളും...

സ്വപ്നങ്ങളുടെപണിപ്പുരയിൽ വിശ്രമമില്ലാതെ അലഞ്ഞൊരാൾ
സൂര്യൻ പ്രകാശിക്കാത്തൊരു പകലിൽ
ഒരു മുഴം കയറിൽ അസ്തമിച്ചുപോകുന്നു..
ഇലഞ്ഞിത്തറയിൽ മണ്ണപ്പം ചുട്ടു
കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക്
ദൈവവിളിയുണ്ടായി എങ്ങോട്ടേക്കോ
ഓടിപ്പോകുന്നു..


എന്റെ സ്വപ്നമേ... ആഴമസ്തമിച്ചുപോയ
ഏതോനിമിഷത്തിൽ നാം തമ്മിൽ പുണർന്നിട്ടുണ്ട്
അതുകൊണ്ടാവാം വിലാപങ്ങളുടെ
ഒഴുക്കിലും പൊന്തിക്കിടക്കുന്നൂ
പാതിയുടഞ്ഞ ഉമ്മകൾ.....

അയല്പക്കത്തെ ജനാലയിലൂടെ ഒരുവൻ
ഭാര്യയുടെ സൌന്ദര്യം കണ്ടെത്തുമ്പോൾ
അടഞ്ഞമുറിയിൽ ശ്വാസം മുട്ടി വിങ്ങുന്നുണ്ട്
സ്വയംഭോഗം ചെയ്തുമടുത്ത ഇരുട്ട്.....

വികാരവിവശനായി കാറ്റിനെ
വട്ടം പിടിക്കുന്നു,
ഉഷ്ണമൊലിക്കുമൊരു നട്ടുച്ച...
നിലയ്ക്കാത്ത ഒഴുക്കിലാണ്ട്
അഴിഞ്ഞുപോയ അഴിമുഖങ്ങളിൽ
പിന്നെയും വാത്സല്യം പതിക്കുന്നുണ്ട് തിരകൾ...

ആത്മഹത്യാകുറിപ്പെഴുതാതെ മരിച്ചുപോയ
ഒരു കിനാവിന്റെ അടക്കം കഴിഞ്ഞ്
സെമിത്തേരിയിൽ നിന്നും ആളൊഴിഞ്ഞുപോകുന്ന
സന്ധ്യയിൽ പോസ്റ്റ്മോർട്ടം റ്റേബിളിൽ
പല്ലിളിച്ചുകിടക്കുന്നു ചില നേരുകൾ...

No comments: