Sunday, November 22, 2009

ഒറ്റക്കുനടന്നുപോകുന്ന ഒരാൾ

മൌനത്തിന്റെ മഞ്ഞിലൂടെ നടക്കുമ്പോൾ
ഓർമ്മകൾ പടികടന്നുവരും,
സൂചിക്കുഴയിൽ കൊരുത്ത നൂലുപോലെ.
അരക്ഷിതമായ വഴികളിലൂടെ ജീവിതം
എന്നെ കൂട്ടിക്കൊണ്ടുപോകുമ്പോൾ,
അടയാളപ്പെടുത്തപ്പെടാതെ കൊഴിഞ്ഞുപോയ
ഭൂതകാലത്തിന്റെ പ്രതിഷേധസ്വരം കേൾക്കാം.
മഴപുതച്ച രാവുകൾക്കുമീതെ വെയിൽ വരണ്ടിരിക്കുന്നു.
ഭൂതകാലത്തിന്റെ ചിലന്തിവലക്കുള്ളിൽ നിന്നും
വർത്തമാനത്തിന്റെ ഉഷ്ണഭൂമിയിലൂടെ ഒരു യാത്ര.
എന്റെ വഴിയെആരും വരാറില്ല.
നീണ്ട മുടിയുലച്ചുകൊണ്ട് ഇടക്കിടെ
കടന്നുപോകാറുള്ള കാറ്റല്ലാതെ,
യാത്രക്കിടയിലും കരിമഷിക്കണ്ണുള്ള
സ്വപ്നങ്ങൾ ഇടക്കിടെ തള്ളിക്കയറിവരും,
അലോസരപ്പെടുത്താൻ.
ഗുഹകളിൽ അടച്ചിട്ടവ,
കൊക്കയിലേക്കു തള്ളിയിട്ടുകൊന്നവ,
നൂലിൽ കൊരുത്ത പട്ടംപോലെ
എന്നെ പറത്തിക്കൊണ്ട് നടന്നവ..
അങ്ങിനെ നൂറു നൂറു തരം.
പക്ഷെ.. നിന്നിൽ മാത്രം ഞാൻ.....
പ്രണയത്തിന്റെ പച്ചപ്പു മാഞ്ഞുതുടങ്ങുമ്പോൾ,
മരണത്തിന്റെ തണുപ്പ് ചുരം കടന്നുവരും.
നിന്റെ ചുണ്ടുകളിൽ നിന്ന്
എന്റെ ചുംബനം പറിച്ചെടുക്കും.
വിരലുകളിൽ നിന്നു വിരലുകളേയും.....
ആർക്കും കടന്നുവരാനാവാത്ത ഏകാന്തതയിൽ
ഞാൻ കൊഴിഞ്ഞുതീരുന്നതിനും മുൻപ്,
കടും ചായങ്ങൾ പുരണ്ടു കരുവാളിച്ചുപോയ,
എന്റെ ക്യാൻവാസിൽ പ്രണയം
ഒരു ചിത്രമെങ്കിലും വരഞ്ഞെങ്കിൽ....

No comments: